പലപ്പോഴും അമ്മ എന്നാ രണ്ടക്ഷരത്തിന് മുന്നിൽ നിഷ്പ്രഭമായി പോകാറുണ്ട്
അമ്മയോളം
തന്നെ കരുതൽ പകർന്നു നൽകി എപ്പോഴും കുടെ നടക്കുവാനുഷ്ടപ്പെടാറുള്ള
മറ്റൊരു സ്ത്രീജന്മം...........
പലപ്പോഴും ഓർമ്മിക്കപെടാതെ നമ്മൾ വിട്ടുകളയുന്ന നമ്മുടെ ആദ്യത്തെ കളികൂട്ടുകാരി...
- ചേച്ചി
മറ്റ് പലരെയും പോലെ ഞാനൊരിക്കലും ചേച്ചിയെ ബഹുമാനത്തിന്റേതെന്ന് കരുതപ്പെടുന്നചേച്ചി, ഏടത്തി, തുടങ്ങിയ ഒരു വാക്കുകളൊന്നും ഉപയോഗിച്ച് വിളിച്ചിട്ടില്ല. അതൊരിക്കലും ബഹുമാനത്തിന്റെയോ സ്നേഹത്തിന്റെയോ കുറവായിരുന്നില്ല, മറിച്ച് ചേച്ചിയുടെ ഒരു ഇഷ്ടത്തിന് ഞാൻ നല്കിയ അംഗീകാരമായിരുന്നു.
ഒരു വൈകുന്നേരം പുഴയിലെ കുളി കഴിഞ്ഞ് വരുംമ്പോഴായിരുന്നു ചേച്ചി പറഞ്ഞത് , രണ്ട് കൂട്ടുകാർ എപ്പോഴും പേരാണ് വിളിക്കേണ്ടത് .......!!!!!!!
അല്ലാതെ ചേച്ചി എന്നല്ല , നീ ഇനി മുതലെന്നെ പേരുവിളിച്ചാൽ മതി.
എനിക്ക് മറുപടിക്കായി അധികം ആലോചിക്കാനില്ലായിരുന്നു
"അമ്മയുടെ കയ്യിൽ നിന്ന് ചീത്ത കേൾക്കും ........"
അതിഷ്ടമായില്ലെന്ന് മുഖഭാവം വിളിച്ചുപറഞ്ഞു.
ആ സന്ധ്യ മുതലിന്നുവരെ മൂന്ന് വയസ് മുതിർന്ന ചേച്ചിയെനിക്ക് വൃന്ദ എന്ന പേരിലൊതുങ്ങി.
ഒരു പേരിനിപ്പുറം നന്മയുടെയും സ്നേഹത്തിന്റെയും കടലിരമ്പുന്നത് അറിയുന്ന ദിവസങ്ങളായിരുന്നു കുട്ടികാലത്ത് മുഴുവൻ .......
പതുക്കെ പതുക്കെ മറ്റ് കൂട്ടുകാരിലേക്ക് ജീവിതത്തിന്റെ ഒഴുക്ക് മാറുമ്പോഴും ഈ സൌഹൃദം വിടാതെ മുറുകെ പിടിച്ചിരുന്നു. അതിന് സാധിച്ചത് ഇടക്കിടക്ക് വഴക്കിടുവാൻ ഞങ്ങൾക്കിടയിൽ കിട്ടിയിരുന്ന അവസരങ്ങൾ തന്നെ ആയിരിക്കും ..
ബി.ടെക് മാർക്ക് ലിസ്റ്റിൽ ആദ്യമായി തോൽവികൾ വിരുന്നെത്തിയപ്പോഴും ആദ്യം തിരഞ്ഞത്
ചേച്ചിയുടെ നിഴലിനെ ആയിരുന്നു. ചുട്ടുപൊള്ളുന്ന യാഥാർദ്യങ്ങളുടെ വെയിലിനെ തടുക്കുവാൻ ചേച്ചിക്കേ സാധിക്കൂ എന്ന സത്യം ഈ രണ്ട് പതിറ്റാണ്ടിനിടയിലെന്നോ മനസ്സിൽ പതിഞ്ഞു പോയിരുന്നു. അത് സത്യവുമായിരുന്നു......
" പ്രൊഫഷണൽ കോഴ്സുകളിൽ അങ്ങനെ ചിലപ്പോൾ സംഭവിച്ച്ചെന്നിരിക്കും , അതിത്ര വലിയ കാര്യമാക്കാനൊന്നുമില്ല , അവനെഴുതി എടുത്തോളും"
ചേച്ചി ചേച്ചിയുടെ ബി.ടെക് ജിവിതത്തിനിടയിൽ കണ്ടെത്തിയ (?) അതിനെ സാധൂകരിക്കാനുള്ള കുറെ ന്യായങ്ങളിലൂടെ വീട്ടിലെ ഉയർന്നടിക്കാമായിരുന്ന തിരകളെയെല്ലാം തടഞ്ഞുനിർത്തി , എന്റെ സ്വാതന്ത്രങ്ങൾക്ക് സംഭവിക്കപെടുമായിരുന്ന അടിയന്തരാവസ്ഥയെയും......
പലപ്പോഴും ചേച്ചി അങ്ങനെയൊക്കെ അത്ഭുതപ്പെടുത്തും ,
.പുഴയിലെ അതി കാലത്തെ തണുപ്പിനോട് പ്ലാവിലകള്‍ കൂട്ടിയിട്ട് കത്തിച്ച് യുദ്ധം ചെയ്യുവാൻ സജ്ജമാക്കിയിരുന്ന നേതാവിൽ നിന്ന്....
ഇനി ചേച്ചിയെന്ന് വിളിക്കരുരുത്, പേരു വിളിച്ചാൽ മതിയെന്ന് പറഞ്ഞ ദേഷ്യക്കാരിയിൽ നിന്ന്....
ഓരോ തളർച്ചകളിലും ദു:ഖം ചെറു ചിരിയാക്കിമാറ്റി കുടെ നിന്നിരുന്ന ആത്മ വിശ്വാസത്തിൽ നിന്ന് ...
തെറ്റ് ചെയ്‌താൽ കളിക്കുമ്പോൾ കൂടെ കൂട്ടാതിരിക്കുന്ന നന്മയുള്ള വഴക്കാളിയിൽ നിന്ന് ...
വേദനയും ചിന്താഭാരവും മുഖഭാവത്തിൽ നിറഞ്ഞപ്പോഴൊക്കെ ഏകാന്തതയിലെ വീർപ്പുമുട്ടലിനെ തോൽപിക്കാറുള്ള സ്വാന്തനത്തിൽ നിന്ന് ...
ബൈക്കിന്റെ
ലൂസായ വലത്തേപിടി ആവശ്യത്തിലധികം മുറുക്കുന്നു എന്ന് തോന്നുമ്പോൾ
പുറകിലിരുന്ന് തോളിലെ കൈ പതുക്കെ അമർത്താറുള്ള കരുതലിൽ നിന്ന് ....
മറ്റെന്തൊക്കെയോ ആയി അങ്ങ് മാറികളയും , ഇനിയും ഈ അനിയന് മനസിലാക്കാനാകാത്ത എന്തൊക്കെയോ......
എന്റെ ജീവിതത്തിലെ ഇനിയും എഴുതപ്പെടെണ്ട എത്ര നിമിഷങ്ങൾക്കായിരിക്കും പ്രിയപ്പെട്ട കൂട്ടുകാരി ഇനി നിറം പകർത്തുക,
അത് അങ്ങനെയാണല്ലോ ചില അപ്രതീക്ഷിത നിമിഷങ്ങളാണ്
ജീവിതം .....!!!!!